Wednesday, August 3, 2016

വിശ്വാസിയെ മനോരോഗിയാക്കുന്ന മതം.


വിശ്വാസിയെ മനോരോഗിയാക്കുന്ന മതം.

മതം മനുഷ്യനെ മയക്കും എന്ന് കാറല്‍ മാക്സ് പറഞ്ഞിരുന്നു.  എന്നാല്‍ ഇന്ന് സമൂഹത്തില്‍ കാണുന്നത് മതം  വിശ്വാസിയെ മയക്കത്തില്‍ നിന്ന് മനോരോഗത്തിലേക്ക് നയിക്കുന്നതാണ്,  സ്വബോധമുള്ള ഒരു സാധാരണ മനുഷ്യന്‍ ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍  മതത്തിന്റെ പേരില്‍ വിശ്വാസരോഗിക്ക് ചെയ്യാന്‍ ഒരു മടിയുമില്ല.  ചില ഏറ്റക്കുറച്ചിലുകള്‍ കാണുമെന്നല്ലാതെ ഇക്കാര്യത്തില്‍ മിക്കവാറും എല്ലാ മതങ്ങളും തുല്യത പാലിക്കുന്നുണ്ട്.  

ഇഹലോകജീവിതം ഒരു പരീക്ഷണ ഘട്ടം മാത്രമാണെന്നും പരലോകത്തിലെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കാന്‍ ഇവിടെ പരീക്ഷണങ്ങളെ നേരിട്ട് വിജയം വരിക്കേണ്ടതുണ്ടെന്ന് ഇസ്ലാം മതം പഠിപ്പിക്കുന്നു. പരലോകത്ത് ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ ഇവിടെ ആസ്വദിക്കാന്‍ ദൈവം അനുവദിച്ചിട്ടില്ല.  ഇവിടെ അവയെല്ലാം ഹറാമാണ്.  ഉദാഹരണത്തിന് മദ്യപാനം.  സര്‍‌വജ്ഞാനിയും, വിധികര്‍ത്താവും ആണെന്ന് കരുതുന്ന ദൈവം മനുഷ്യനെ എന്തിന് പരീക്ഷിക്കുന്നു എന്നതിന് വ്യക്തമായ വിശദീകരണമില്ല.  മനുഷ്യന്റെ തെറ്റുകള്‍ അവനെ തന്നെ ബോദ്ധ്യപ്പെടുത്താനാണ് ഇത്തരം പരീക്ഷണങ്ങള്‍ എന്ന് ഒരു വാദമുണ്ട്.  പരീക്ഷണ ഫലം ഇന്നതാണെന്ന് മുന്‍‌കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നതിനാല്‍ പരീക്ഷാര്‍ത്ഥി എത്ര സമര്‍ത്ഥമായി പരീക്ഷണത്തെ നേരിട്ടാലും ഫലം മുന്‍‌കൂട്ടിയുള്ള ദൈവ തീരുമാനപ്രാകരം മാത്രമേ സംഭവിക്കു.  പിന്നെ പരീക്ഷണം എന്ന ഈ പാഴ്‌വേല എന്തിനാണെന്ന് അറിയില്ല.  അള്ളാഹു അല്ലാത്ത ദൈവങ്ങളെ ആരാധിക്കുന്ന സമൂഹത്തെ ദാര്‍ അല്‍ കുഫ്ര് ആയി വിശേഷിപ്പിച്ച് ദാര്‍ അല്‍ ഇസ്ലാമിലേക്കുള്ള ഹിജ്രയിലാണ് ഇന്ന് വിശ്വാസരോഗികളില്‍ പലരും.  

ഇസ്ലാമിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്നു.  ഷിയാക്കളേയും അഹമ്മദീയക്കളേയും പാകിസ്ഥാനില്‍ കൂട്ടക്കുരുതിയ്ക്ക് വിധേയമാക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.  യുദ്ധത്തില്‍ തടവിലാക്കപ്പെട്ട സ്ത്രീകളെ ചന്തയില്‍ ലേലത്തില്‍  വില്‍ക്കുന്ന നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ക്രൂരത ഇന്നും നടക്കുന്നു.  പെണ്‍‌കുട്ടികള്‍ക്ക് വിദ്യാലയങ്ങള്‍ വിലക്കുന്ന വിശ്വാസികള്‍ .  അവരെ വെറും പേറ്റ് യന്ത്രങ്ങളും, കൃഷിസ്ഥലങ്ങളും ആയി മാത്രം കാണുന്നു.  ആധുനിക മനുഷ്യന്‍ അമൂല്യമായി കരുതുന്ന മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്പിക്കുന്നു.  മദ്രസ്സകളിലൂടെ ചെറിയ പ്രായത്തില്‍  അന്ധവിശ്വാസം മനസ്സില്‍ അടിച്ചേല്പിക്കപ്പെട്ട കുട്ടികളില്‍ ശാസ്ത്രീയ ചിന്ത വളര്‍ത്താന്‍ എളുപ്പമല്ല.  അയാള്‍ക്ക് പ്രപഞ്ചത്തിന് പിന്നില്‍ ഒരു സൃഷ്ടാവിനെയും ദൈവ രചിതങ്ങളായ ഗ്രന്ഥങ്ങളും അവയില്‍ ലോകാവസാനം വരെ പിന്തുടരേണ്ട നിര്‍ദ്ദേശങ്ങളും കാണാന്‍ സാധിക്കും.  സ്വന്തം സഹജീവികളായ മറ്റ് മതവിശ്വാസികളെ ശത്രുക്കാളായും അവരുടെ ഇടയില്‍ ജീവിക്കുന്നത് തെറ്റായും ഇവര്‍ കാണുന്നു.  വിശ്വാസരോഗം പരത്തുന്ന കേന്ദ്രങ്ങളാണ് ഇത്തരം മതപാഠശാലകള്‍.    ശക്തിയേറിയ മയക്കുമരുന്നിന് അടിമയായ ഒരു രോഗിയെപ്പോലെയാണ് വിശ്വാസരോഗിയുടെ പെരുമാറ്റം.

ഭാരതത്തിലെ ബഹുഭൂരിപക്ഷം പിന്തുടരുന്ന ഹിന്ദുവിശ്വാസങ്ങളും വിശ്വാസരോഗികളെ സൃഷ്ടിക്കുന്നതില്‍ ഒട്ടും പിന്നോക്കമല്ല.  സെമറ്റിക് മതങ്ങള്‍ പൊതുവെ മറ്റ് മതവിശ്വാസികളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഹിന്ദുവിശ്വാസികള്‍  സഹജീവികളെ പലതട്ടുകളായി തിരിച്ച് ഉയര്‍ന്നവന് പ്രത്യേക പരിഗണനകളും താഴ്ന്നവന് അവഗണനയും സമ്മാനിക്കുന്നു.  അയിത്തം എന്ന അനാചാരം മലയാളിക്ക് അന്യമായെങ്കിലും ഉത്തരേന്ത്യയില്‍ അത് ശക്തമായി ഇന്നും നിലനില്‍ക്കുന്നുണ്ട്.  ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടി താഴ്ന്ന ജാതിയിലെ പുരുഷനെ വരിച്ചാല്‍ ആദമ്പതികളെ കൊന്നുകളയാന്‍ വരെ മാതാപിതാക്കള്‍ക്ക് മടിയില്ല. 


മനുഷ്യനെക്കാള്‍ പരിഗണന പശുപോലുള്ള മൃഗങ്ങള്‍ക്ക് നല്‍കുന്ന പ്രവണത ഇന്ന് വര്‍ദ്ധിച്ചു വരുന്നു.  പശുമാസം ഭക്ഷിച്ചുവെന്ന പേരില്‍ അക്രമം അഴിച്ചുവിടുന്നത് ഇന്ന് വടക്കേഇന്ത്യയില്‍ വ്യാപകമായിത്തുടങ്ങി.   ചത്തമൃഗങ്ങളുടെ തുകല്‍ ഉരിച്ച് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന സമൂഹത്തിന് നേരേയും വിശ്വാസരോഗികള്‍ തങ്ങളുടെ ആയുധങ്ങള്‍ തിരിച്ചു തുടങ്ങി.  ഇതിനെതിരെ സമൂഹം പ്രതിഷേധിച്ചു തുടങ്ങി എന്നത് ആശ്വാസകരമാണ്. 


ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഗംഗയില്‍ നിന്ന് ജലവും ശേഖരിച്ച് നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് തങ്ങളുടെ ഗ്രാമങ്ങളിലെ ശിവക്ഷേത്രങ്ങളില്‍ എത്തിക്കുന്ന ഒരു പരിപാടി ഇവിടെ കാണാം.  കാവട് യാത്ര എന്ന് ഇത് അറിയപ്പെടുന്നു.  ഈ യാത്രയില്‍ പലപ്പോഴും അക്രമം നടക്കാറുണ്ട്.  കുറുവടിയും കൈകളിലേന്തി നടക്കുന്ന ഈ യാത്രക്കാരെ നിയമപാലകര്‍ വരെ ഭയത്തോടെയാണ് കാണുന്നത്.  വീട്ടിലിരുന്ന് ഒരു ഫോണ്‍കോളില്‍ കൂടി ഗംഗാജലം വീട്ടിലെത്തിക്കാവുന്ന ഈ ആധുനിക കാലത്താണ് ഇത്തരം ആചാരങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ മനുഷ്യന്‍ കൊണ്ടുനടക്കുന്നതെന്ന് കാണണം.  വിശ്വാസം മനുഷ്യന്റെ മനോനില എങ്ങനെ മാറ്റും എന്നതിന് നല്ല് ഉദാഹരണമാണ് ഇത്.  

പിതൃക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട പരിഗണന നല്‍കാത്ത മക്കള്‍ കര്‍ക്കടകത്തിലെ കറുത്തവാവിന്‍ നാളില്‍ കാണിക്കുന്ന ബലിയിടല്‍ വെപ്രാളം ഇന്ന് കേരളത്തില്‍ പ്രചാരം നേടിവരുന്നു.  മരിച്ച പിതൃക്കള്‍ക്ക് എന്ത് നേട്ടമാണ് ഇത്തരം പരിപാടികള്‍ കൊണ്ട് ലഭിക്കുകയെന്ന് മനസ്സിലാവുന്നില്ല.  ഒരു പക്ഷേ മരിച്ച പിതൃ ജീവനുള്ള പിതൃക്കളെക്കാള്‍ അപകടകാരിയാവാം എന്ന ചിന്തയാവും ഇതിന്റെ പിന്നില്‍ . ആചാരങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന പ്രവണത ഇന്ന് വര്‍ദ്ധിച്ചു വരുന്നുണ്ട്.  സമൂഹത്തില്‍ ശാസ്ത്രീയ ചിന്തവളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചില്ല എന്നാണ് ഇത് തെളിയിക്കുന്നത്.  ഉന്നതശാസ്ത്രജ്ഞന്മാര്‍ പോലും ഇന്ന് ദൈവങ്ങളുടെ പ്രീതിക്കായി ഇത്തരം ആചാരങ്ങളെ പിന്തുടരുന്നു.


ആധൂനിക സമൂഹവുമായുള്ള നിരന്തര സമ്പര്‍ക്കം മൂലമാവാം ക്രിസ്തുമതത്തില്‍ പ്രമാണങ്ങളോടുള്ള കടും പിടുത്തത്തിന് ഒരു പരിധി വരെ അയവ് വന്നിട്ടുണ്ട്.  പള്ളികള്‍ വില്പനക്ക് വച്ചിരിക്കുന്ന പല പാശ്ചാത്യനാടുകളും ഇന്ന് കാണാന്‍ സാധിക്കും.  പുരോഹിതര്‍ കന്യാസ്ത്രീകള്‍ തുടങ്ങി മതകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്നിരുന്നവരുടെ അഭാവാം ഇന്ന് ഇത്തരം രാജ്യങ്ങളില്‍ വ്യാപകമായിട്ടുണ്ട്.  പക്ഷേ കേരളത്തില്‍ വിശ്വാസചികിത്സപോലുള്ള തട്ടിപ്പുകള്‍ക്ക് നല്ല വിപണിയുണ്ട്.  പല പേരുകളില്‍ മതസംഘടനകള്‍ ഉണ്ടാക്കി വിശ്വാസികളെ മനോരഗത്തിലേക്ക് തള്ളീവിടുന്ന ഉപദേശികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.  വിശ്വാസിക്കും സമൂഹത്തിനും ഇവര്‍ ഏല്പിക്കുന്ന ആഘാതം ചെറുതല്ല.

Friday, June 3, 2011

കുട്ടികള്‍ക്ക് ജാതിക്കാര്‍ഡ്

പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാംക്ലാസില്‍ ചേരാനെത്തിയ വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേര് എഴുതിയ കാര്‍ഡ് കെട്ടിത്തൂക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം പി മുഹമ്മദ് ഹനീഷ് പറഞ്ഞു. തുടര്‍നടപടിക്കായി സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം കടുത്തുരുത്തി മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേരാനെത്തിയ 82 കുട്ടികളുടെ കഴുത്തിലാണ് സ്കൂള്‍ അധികൃതര്‍ ജാതിപ്പേര് എഴുതിയ കാര്‍ഡ് കെട്ടിത്തൂക്കിയത്. കുട്ടികളുടെ ജാതിപ്പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓഫീസ് രേഖകളില്‍ ഉണ്ടെന്നിരിക്കെ കഴുത്തില്‍ കാര്‍ഡ് കെട്ടിത്തൂക്കിയ നടപടിക്കെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നു. വിദ്യാര്‍ഥികളുടെ ജാതി പലപ്പോഴും ശരിയായി രേഖപ്പെടുത്താത്തതിനാല്‍ ലംപ്സം ഗ്രാന്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കിട്ടാത്ത സാഹചര്യമുണ്ടാകാറുണ്ടെന്നും അതിനാല്‍ കുട്ടികളുടെ ജാതി ശരിയാണോയെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താനാണ് ഇത് ചെയ്തതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. രക്ഷിതാക്കളാണ് സംഭവം സംബന്ധിച്ച് കടുത്തുരുത്തി ഡിഇഒയ്ക്ക് പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും ഡിഇഒ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം കലക്ടര്‍ മിനി ആന്റണിയും ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ചും സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും എസ്എഫ്ഐ നേതൃത്വത്തില്‍ സ്കൂളിലേക്ക് നടന്ന മാര്‍ച്ചിനു നേരെ പൊലീസ് ലാത്തി വീശി. 17 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കേരള പുലയര്‍ മഹാസഭയുടെ നേതൃത്വത്തിലും സ്കൂളിലേക്ക് മാര്‍ച്ച് നടത്തി.

ഇന്ന് ദേശാഭിമനിയില്‍ വന്ന വാര്‍ത്തയാണ് മേല്‍ കൊടുത്തത്. ജാതിയും മതവും തിരിച്ചറിയാന്‍ പ്രായമാകാത്ത കുട്ടികളുടെ കഴുത്തില്‍ ജാതിക്കാര്‍ഡ് തൂക്കിയത് പ്രതിഷേധാര്‍ഹമാണ്. അതിനെതിരെയുള്ള S.F.I യുടെ പ്രതിഷേധവും ന്യായം തന്നെ. പക്ഷേ കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് തന്നെ കുട്ടികളുടെ ജാതി പരസ്യപ്പെടുത്തിയതിന്റെ ഒരു ഉദാഹരണം താഴെക്കൊടുക്കുന്നു.

ഇക്കഴിഞ്ഞ S.S.L.C പരീക്ഷാഫലം http://www.results.itschool.gov.in/ എന്ന ഗവണ്മെന്റ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. കുട്ടികളുടെ പേരും മറ്റ് കാര്യങ്ങളും ആദ്യം കൊടുത്തതിനു ശേഷമാണ് വിഷയങ്ങളും അവയ്ക്കുള്ള മാര്‍ക്കുകളും കൊടുത്തിരിക്കുന്നത്. അതിലെ ചില കുട്ടികളുടെ ഫലത്തിന്റെ ആദ്യഭാഗമാണ് താഴെക്കൊടുക്കുന്നത്. കുട്ടികളുടെ ജാതി പ്രത്യേകം കൊടുത്തിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ.

• Regno : xxxxx
• Name : xxxxxxxxxxx
• School : xxxxxxxxxxx
• Sex : Male
• Category : General
• Caste : NAIR

• Regno : xxxxx
• Name : xxxxx
• School : xxxxxxxx
• Sex : Male
• Category : General
• Caste : R.C.S

• Regno : xxxxx
• Name : xxxxxxxx
• School : xxxxxxxxxxx
• Sex : Male
• Category : OBC
• Caste : EZHAVA

• Regno : xxxxx
• Name : xxxxxxxx
• School : xxxxxxxxxxx
• Sex : Female
• Category : OBC
• Caste : VANIKA VAISYA

• Regno : xxxxx
• Name : xxxxxxxx
• School : xxxxxxxxxxx
• Sex : Female
• Category : SC
• Caste : VELAN

• Regno : xxxxx
• Name : xxxxxxxx
• School : xxxxxxxxxxx
• Sex : Female
• Category : OEC
• Caste : CHERAMAR CHRISTIAN

Saturday, January 22, 2011

ശബരിമലയിലെ തന്ത്രങ്ങള്‍

മകര വിളക്കിനെക്കുറിച്ചുതന്നെ.

2008 വരെ തന്ത്രിക്കോ അമ്പലത്തിന്റെ മറ്റു വക്താക്കള്‍ക്കോ അജ്ഞാതമായിരുന്ന മകര വിളക്ക്, മകര ജ്യോതി വ്യത്യാസം ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ പിന്നിലെ ഗൂഢോദ്ദേശ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. 2008-ല്‍ കൈരളി ടീവിയില്‍ അവതരിപ്പിച്ച മകരവിളക്ക് ലൈവ് ടെലികാസ്റ്റില്‍ തന്ത്രിയുടെ വക്താവ് ഇപ്പോള്‍ പറയുന്ന ജ്യോതി/വിളക്ക് വ്യത്യാസം പറയുന്നില്ലന്ന് മാത്രമല്ല, മകരവിളക്ക് ഭൂതഗണങ്ങളും, ദേവകളും അയ്യപ്പ സ്വാമിയെ പൂജിക്കുന്നതിനു വേണ്ടി കത്തിക്കുന്ന സങ്കല്പത്തെക്കുറിച്ച് പറയുന്നുമുണ്ട്. മാത്രമല്ല ആ സമയത്ത് കാണപ്പെടുന്ന സിറിയസ് നക്ഷത്രത്തെ മകരജ്യോതിയെന്നു വിശേഷിപ്പിക്കുന്നില്ലയെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആ ടെലികാസ്റ്റില്‍ മകരവിളക്കെന്നും മകരജ്യോതിയെന്നും പൊന്നമ്പല മേട്ടില്‍ കത്തിക്കുന്ന വിളക്കിനെ വിശേഷിപ്പിക്കുന്നുമുണ്ട്. മകരവിളക്കിന്റെ പിന്നിലെ തട്ടിപ്പ് ഇനി തുടരാന്‍ സാദ്ധ്യമല്ലെന്ന തിരിച്ചറിവാണ് അത് മനുഷ്യ നിര്‍മ്മിതമാണെന്ന സത്യം തുറന്നു പറയാന്‍ ഇവരെ പ്രേരിപ്പിച്ചത്. തങ്ങള്‍ നടത്തിവന്ന തട്ടിപ്പിന് പുതിയ ദിവ്യപരിവേഷം നല്‍കി തുടരുന്നതിനാണ് ഇപ്പോള്‍ മകരജ്യോതിയെന്നത് നക്ഷത്രമാണെന്ന വാദവുമായി വക്താക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

2008-ല്‍ കൈരളി ടീവിയില്‍ അവതരിപ്പിച്ച മകരവിളക്ക് ലൈവ് ടെലികാസ്റ്റ് വീഡിയോ



പുതിയ വാദം വിളക്കും ജ്യോതിയും തമ്മിലുള്ള വ്യത്യാസം വിവരിക്കുന്ന വീഡിയോ



പൊന്നമ്പലമേടിനെ ശബരിമലയുടെ മൂല സ്ഥാനമെന്നും, അവിടെ അമ്പല അവശിഷ്ടങ്ങളുണ്ടെന്നും, അവിടെ ആരാധന നടന്നിരുന്നുവെന്നും മറ്റുമാണ് ഇപ്പോഴുള്ള വാദം. ഇത് പൊന്നമ്പലമേട്ടില്‍ പുതിയ ഒരു അമ്പലം നിര്‍മ്മിക്കാനുള്ള ഗൂഢ പദ്ധതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തില്‍ നില നില്‍ക്കുന്ന ഈ വനഭൂമിയും അടുത്ത ഭാവിയില്‍ ഇല്ലാതാവനുള്ള എല്ലാ സാദ്ധ്യതകളും കാണുന്നുണ്ട്. നമ്മുടെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. പ്രബുദ്ധരെന്ന്‍ അവകാശപ്പെടുന്ന മലയാളികളുടെ മുന്‍പിലാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. നമ്മുടെ പ്രതികരണശേഷി നമുക്ക് എവിടെയോ കൈമോശം വന്നു. കോടതികള്‍ മാത്രമാണ് അവസാന ആശ്രയും.

Saturday, January 15, 2011

ശബരിമല ദുരന്തം

Photo courtesy: Asianet News

അങ്ങനെ 104 അയ്യപ്പഭക്തന്മാര്‍ ശബരിമലയിലെ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞു. മകരവിളക്ക് എന്ന തട്ടിപ്പ് കണ്ട് നിര്‍‌വൃതി അടഞ്ഞ് സ്വന്തം വീടുകളിലേക്ക് മടങ്ങിയ അയ്യപ്പന്മാരാണ് അപകടത്തില്‍പ്പെട്ടത്. ഇത്തരം ഒരു അപകടം പ്രിതീക്ഷിച്ചതുതന്നെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതു സംഭവിക്കാതിരുന്നത് അത്ഭുതമായി കണക്കാക്കിയാല്‍ മതി. കിഴക്കാം തൂക്കായ കാട്ടുപ്രദേശത്ത് ഇത്രയധികം ആളുകള്‍ ഒരു സമയത്ത് ഒന്നിച്ചുകൂടിയാല്‍ സംഭവിക്കേണ്ടതു തന്നെ.

ഏറ്റവും ഹീനമായ കാര്യം മകരവിളക്ക് ഒരു സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തട്ടിപ്പാണ് എന്നതാണ്. പോലീസ് അകമ്പടിയോടെ ദേവസ്വം ബോര്‍ഡ് നടത്തുന്ന തട്ടിപ്പ്. അതുകൊണ്ട് കേരളാ സര്‍ക്കാരിന് ഈ മരണങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനാവില്ല. പ്രത്യേകിച്ച് അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊരുതേണ്ട ഒരു ഇടതുപക്ഷ സര്‍ക്കാരിന്. ഇത്തരം തട്ടിപ്പുകളില്‍ നിന്നും ഗവണ്മെന്റ് മാറിനില്‍ക്കേണ്ടതാണ്. കേരളത്തിലെ മിക്കവാറും ഭക്തര്‍ക്ക് ഇതിന്റെ പിന്നിലെ രഹസ്യം അറിയാം. അതിനാലാണ് മരിച്ച മലയാളികളുടെ എണ്ണം തുലോം കുറവായത്. മലയാള, ദേശീയ മാധ്യമങ്ങള്‍ കുറ്റകരമായ അനാസ്ഥ ഇക്കാര്യത്തില്‍ കാണിച്ചുവെന്നു പറയേണ്ടി വരും. മകരവിളക്ക് ഇന്നും അവര്‍ക്ക് ദിവ്യജ്യോതിയാണ്. ശബരിമലയിലേ ദീപാരാധന സമയത്ത് ദേവകളും ഭൂതഗണങ്ങളും അയ്യപ്പനെ ആരാധിക്കുന്നതാണ് ഈ പ്രകാശം എന്ന് അവര്‍ പറയുന്നു. മണ്ഡലക്കാലം തുടങ്ങിയാല്‍ അയ്യപ്പന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിയുള്ള പ്രചാരവേല ആരംഭിക്കുകയായി. സീരിയലുകളും, ഭക്തിഗാനങ്ങളും, അയ്യപ്പമഹത്വം വാഴ്ത്തലുമായി അവര്‍ രംഗം കൊഴുപ്പിക്കുന്നു. വിശ്വാസത്തെ ഒരുതരം ഉന്മാദാവസ്ഥയിലേക്ക് ഇവര്‍ എത്തിക്കുന്നു. സമൂഹത്തിലെ ഉന്നതരെന്നു നാം കരുതുന്ന പലരും ഇത്തരം പ്രചാരവേലയുടെ പിന്നിലുണ്ട്. ഇതെല്ലാം കണ്ട് തങ്ങള്‍ക്ക് മനഃശ്ശാന്തി ലഭിക്കുമെന്ന മൂഢവിശ്വാസവുമായി പാവങ്ങള്‍ ഇവിടെ തിരക്കുകൂട്ടുന്നു. അത് ഇത്തരം ദുരന്തങ്ങളിലേക്കാണ് അവരെ കൊണ്ടുചെന്നെത്തിക്കുന്നത്.

ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയുമെന്ന് പ്രതിക്ഷിക്കേണ്ടതില്ല. ഭരണ പ്രതിപക്ഷങ്ങള്‍ പരസ്പരം ആരോപണം ഉയര്‍ത്തി ഏതാനും ദിവസങ്ങള്‍ക്കകം ഇതെല്ലാം കെട്ടടങ്ങും. അടുത്തവര്‍ഷം വീണ്ടും ഈ തട്ടിപ്പ് അരങ്ങേറുകയും കുറേ വിശ്വാസികളുടെ മരണത്തില്‍ കലാശിക്കുകയും ചെയ്യും. കുറേപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാലും നമുക്ക് ശ്രദ്ധ ഖജനാവിലേക്കെത്തുന്ന സമ്പത്താണല്ലോ.




Friday, May 7, 2010

ഖുറനിലെ വൈരുദ്ധ്യങ്ങള്‍ - ബഹുദൈവവിശ്വാസികളോടുള്ള നിലപാട്

ആള്ളാഹുവിന്റെ വചനങ്ങളിലെ മറ്റൊരു വൈരുദ്ധ്യം കൂടി നോക്കുക.

109-ം അദ്ധ്യായത്തില്‍ അദ്ദേഹം നബിയെക്കൊണ്ടു പറയിക്കുന്നത് അവിശ്വാസികളും ബഹുദൈവ വിശ്വാസികളും ഒരിക്കലും തന്റെ വചനങ്ങള്‍ ശ്രവിക്കുകയില്ല അതിനാല്‍ അവര്‍ക്ക് അവരുടെ മതം നമുക്ക് നമ്മുടെ മതം എന്നാണ്. ഒരു മതേതര സമൂഹത്തിനു തികച്ചും അനുയോജ്യമായ നിലപാടായിരുന്നു ഇത്. ഖുറാന്റെ ഇതര മത സഹിഷ്ണുത കാണിക്കുവാന്‍ മത പ്രചാരകര്‍ ഈ ആദ്ധ്യായം ഉയര്‍ത്തിക്കാണിക്കാറുണ്ട്. പക്ഷേ 9 അം അദ്ധ്യായത്തില്‍ ഇതേ ദൈവം തന്നെ ബഹുദൈവ വിശ്വാസികളെ പതിയിരുന്നു പിടിച്ച് കൊന്നുകളയാന്‍ ആഹ്വാനം ചെയ്യുന്നു. അവര്‍ തന്റെ മതത്തിലേക്ക് വന്നാല്‍ വധശിക്ഷ ഒഴിവാക്കാന്‍ കരുണാധിയായ ദൈവം ഉപദേശിക്കുന്നുമുണ്ട്. ഖുറാനില്‍ പലഭാഗത്തും ബഹുദൈവവിശ്വാസികളെ ദൈവം ശക്തമായി ശാസിക്കുകയും, ഭയപ്പെടുത്തുകയും ചെയ്യുന്നു. സര്‍‌വ്വശക്തനും പരമകാരുണികനുമായ ദൈവം പരസ്പരവിരുദ്ധമായ ഇത്തരം ജല്പനം നടത്തുമോ?


109 കാഫിറൂന്‍
1. ( നബിയേ, ) പറയുക: അവിശ്വാസികളേ,
2. നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
3. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
4. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
5. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
6. നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

009 തൌബ
5. അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

Friday, April 23, 2010

ഹമീദ് ചേന്ദമംഗലൂരിന്റെ ലേഖനം

ശ്രീ ഹമീദ് ചേന്ദമംഗലൂര്‍ മാതൃഭൂമി (മാര്‍ച്ച് 7, '10) ആഴ്ചപ്പതിപ്പില്‍ ഡോ.എന്‍.എം.മുഹമ്മദലിയുടെ പോസ്റ്റിന് നല്‍കിയ മറുപടി താഴെ പ്രസിദ്ധീകരിക്കുന്നു. അറബ് സാംസ്കാരിക ആധിപത്യത്തിന് മുസ്ലീം മത പ്രചാരകര്‍ നല്‍കുന്ന പിന്തുണയെ അദ്ദേഹം വളരെ ഭംഗിയായി ഇതില്‍ വിവരിച്ചിരിക്കുന്നു.


Hameed_ch

Wednesday, April 7, 2010

ഖുറനിലെ വൈരുദ്ധ്യങ്ങള്‍ - പ്രാര്‍ത്ഥനാ സമയത്ത് തിരിയേണ്ടത് എവിടേയ്ക്ക് ?

താഴെയുള്ള രണ്ട് വാക്യങ്ങളില്‍ എവിടേയ്ക്ക് തിരിഞ്ഞു പ്രാര്‍ത്ഥിക്കുന്നു എന്നതിനു വലിയ പ്രാധാന്യമില്ലന്നു പറയുന്നു. പിന്നീടുള്ള വാക്യങ്ങളില്‍ പ്രാര്‍ത്ഥനാ സമയത്ത് ഖിബ്‌ലയുടെ നേരെ തിരിയണമെന്നാണ് ആവശ്യം. വിശ്വാസികള്‍ക്ക് ഇതില്‍ വൈരുദ്ധ്യം കാണാന്‍ സാധിക്കില്ലായിരിക്കും. പക്ഷേ, നിഷ്പക്ഷ മനോസോടെ ഖുറാനെ സമീപിക്കുന്നവര്‍ക്ക് അങ്ങനെയല്ല.

2:115 കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്‍റെത്‌ തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക്‌ തിരിഞ്ഞ്‌ നിന്ന്‌ പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്‍റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.

2:177 നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന ( നമസ്കാരം ) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവര്‍.


2:142 ഇവര്‍ ഇതുവരെ ( പ്രാര്‍ത്ഥനാവേളയില്‍ ) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത്‌ നിന്ന്‌ ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന്‌ മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും. ( നബിയേ, ) പറയുക : അല്ലാഹുവിന്‍റെത്‌ തന്നെയാണ്‌ കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക്‌ നയിക്കുന്നു.

2:143 അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും, പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ് ലയായി നിശ്ചയിച്ചത്‌. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച്‌ മറ്റെല്ലാവര്‍ക്കും അത്‌ ( ഖിബ് ല മാറ്റം ) ഒരു വലിയ പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട്‌ അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു.

2:144 ( നബിയേ, ) നിന്‍റെമുഖം ആകാശത്തേക്ക്‌ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌. അതിനാല്‍ നിനക്ക്‌ ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക്‌ നിന്നെ നാം തിരിക്കുകയാണ്‌. ഇനി മേല്‍ നീ നിന്‍റെമുഖം മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്‍റെനേര്‍ക്കാണ്‌ നിങ്ങള്‍ മുഖം തിരിക്കേണ്ടത്‌. വേദം നല്‍കപ്പെട്ടവര്‍ക്ക്‌ ഇത്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന്‌ നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.

2:149 ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ ( പ്രാര്‍ത്ഥനാവേളയില്‍ ) നിന്‍റെമുഖം തിരിക്കേണ്ടതാണ്‌. തീര്‍ച്ചയായും അത്‌ നിന്‍റെരക്ഷിതാവിങ്കല്‍നിന്നുള്ള യഥാര്‍ത്ഥ ( നിര്‍ദേശ ) മാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.

2:150 ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ നിന്‍റെമുഖം തിരിക്കേണ്ടതാണ്‌. ( സത്യവിശ്വാസികളേ, ) നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അതിന്‍റെനേര്‍ക്കാണ്‌ നിങ്ങളുടെ മുഖം തിരിക്കേണ്ടത്‌. നിങ്ങള്‍ക്കെതിരായി ജനങ്ങള്‍ക്ക്‌ ഇനി യാതൊരു ന്യായവും ഇല്ലാതിരിക്കുവാന്‍ വേണ്ടിയാണിത്‌. അവരില്‍ പെട്ട ചില അതിക്രമകാരികള്‍ ( തര്‍ക്കിച്ചേക്കാമെന്നത്‌ ) അല്ലാതെ. എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക. എന്‍റെഅനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരുവാനും, നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുവാനും വേണ്ടിയാണിതെല്ലാം.